രാമേശ്വരം യാത്ര
ചെന്നൈ യിൽ നിന്നും ട്രെയിനിൽ രാമേശ്വരം റെയിൽവേ സ്റ്റേഷൻ എത്തിച്ചേരുമ്പോൾ സമയം വെളുപ്പിന് 4.30. അവിടെ നിന്നും ഓട്ടോയിൽ ഒന്നര കിലോമീറ്റർ ദൂരത്തിൽ കിടക്കുന്ന രാമനാഥസ്വാമി ക്ഷേത്രത്തിൽ എത്തി.ക്ഷേത്രത്തിനടുത്തു റൂം എടുത്തു .ലഗേജ് റൂമിൽ വച്ച് തോർത്ത് മാത്രം എടുത്ത് ...ആദ്യത്തെ സ്നാനത്തിനായി ക്ഷേത്രത്തിന്റെ എതിർഭാഗത്തു കിടക്കുന്ന അഗ്നിതീർത്ഥത്തിലേക്കു പോയി ...ബംഗാൾ ഉൾക്കടലാണ് അഗ്നിതീർത്ഥം എന്നറിയപ്പെടുന്നത് . അതിനു ശേഷം ക്ഷേത്രത്തിനുള്ളിൽ 22 തീർത്ഥങ്ങളിൽ സ്നാനം ചെയ്യുന്നതിനായി ...ക്യുവിൽ നിന്ന് ടാഗ് കെട്ടി ക്ഷേത്രത്തിന്റെ ഉള്ളിൽ പ്രവേശിച്ചു
" മഹാലക്ഷ്മി തീർത്ഥം " മുതൽ "കോടി തീർത്ഥം" വരെയുള്ള 22 തീർത്ഥങ്ങൾ രാമന്റെ ധനുസ്സിലെ 22 വില്ലുകളെയാണ് സൂചിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു . 22 തീർത്ഥങ്ങളിലും 22 സ്വാദാണ് എന്നാണ് പറയപ്പെടുന്നത് (എന്തായാലും ഉപ്പു രസം ഇല്ല ).22 തീർത്ഥങ്ങളിലെ സ്നാനം കഴിഞ്ഞപ്പോൾ വല്ലാത്തൊരു അനുഭൂതി ആയിരുന്നു ...നനഞ്ഞ വസ്ത്രത്തിൽ ക്ഷേത്ര ദർശനം നിഷിദ്ധം ആയിരുന്നതുകൊണ്ട് ..വീണ്ടും റൂമിൽ പോയി ഡ്രസ്സ് മാറി ക്ഷേത്ര ദർശനത്തിനായി പോയി .
ലോകത്തിലെ ഏറ്റവും വലിയ ഇടനാഴികൾ ഉള്ള ക്ഷേത്രമാണ് ഇത് ..ദ്രാവിഡ ശൈലിയിൽ പണികഴിപ്പിച്ചിട്ടുള്ള ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ "ജ്യോതിർലിംഗ " രൂപത്തിൽ ഉള്ള ശിവനാണ് . ചോള രാജാക്കന്മാർ തുടങ്ങിവച്ചെങ്കിലും പണി ഏകദേശം പൂർത്തിയായത് സേതുപതി രാജാക്കന്മാരുടെ കാലത്താണ് .ഇവിടെ രണ്ടു ശിവലിംഗം കാണാൻ കഴിയും ഒന്ന് ഹനുമാൻ കൈലാസത്തിൽ നിന്നും കൊണ്ട് വന്നതും മറ്റൊന്ന് സീത മണ്ണുകൊണ്ട് ഉണ്ടാക്കിയതെന്നുമാണ് ഐതിഹ്യം . ഇപ്പോഴും ഹനുമാൻ കൊണ്ടുവന്ന ലിംഗത്തിലാണ് ആദ്യം പൂജ നടത്തുന്നത്.
ക്ഷേത്ര ദർശനം കഴിഞ്ഞു അടുത്ത പരിപാടികൾ പ്ലാൻ ചെയ്യാൻ വീണ്ടും റൂമിൽ എത്തി ..രാമേശ്വരം അടുത്തുള്ള സ്ഥലങ്ങൾ ചുറ്റികാണിക്കാൻ നിരവധി ഓട്ടോറിക്ഷക്കാർ റെഡി ആയി നിൽപ്പുണ്ട് പക്ഷെ അവരെല്ലാം മൂന്നു മണിക്കൂറിനുള്ളിൽ എല്ലാം കാണിച്ചു കൊണ്ടുവിടും 500 /- ചാർജ് .
ഞങ്ങൾക്ക് രണ്ടു ദിവസം സമയം ഉണ്ടായതിനാൽ അത് വേണ്ടാന്നു തീരുമാനിച്ചു . തൊട്ടടുത്ത കടയിലെ അണ്ണൻ വിശദമായി വിവരങ്ങൾ പറഞ്ഞു തന്നതനുസരിച് ആദ്യം ധനുഷ്‌കോടി പോകാൻ തീരുമാനിച്ചു
രാമേശ്വരത്തു നിന്നും 20 km ദൂരത്തിലുള്ള ധനുഷ്കോടിയിലേക്കു ബസിൽ യാതതിരിച്ചു (ഒരു മണിക്കൂറിൽ ഒരു ബസ് ആണ് ഉള്ളത് ) . ധനുഷ്‌കോടി പോകുന്ന വഴിക്കാണ് രാവണന്റെ സഹോദരൻ വിഭീഷണന്റെ ക്ഷേത്രം ..കോതണ്ഡരാമ ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. ഞങ്ങൾ നേരെ ധനുഷ്കോടിയിലേക്കാണ് പോയത് . ധനുഷ്കോടിയിൽ ബസ് പോകുന്നിടം വരെ പോയി ഇറങ്ങി .അവിടെ നിന്നും പ്രൈവറ്റ് വാഹനങ്ങളിൽ വേണം 5 km ദൂരത്തിൽ കിടക്കുന്ന പഴയ ധനുഷ്‌കോടി നഗരത്തിൽ എത്തിച്ചേരാൻ . നിരവധി വാഹനങ്ങൾ യാത്രക്കാരെയും കാത്തു കിടപ്പുണ്ട് ഒരാൾക്ക് 150 /- ആണ് ചാർജ് . ഞങ്ങൾ നടന്നേ പോകു എന്നുള്ള വാശിയിൽ വാഹനം ഉപേക്ഷിച്ചു.
വലതു വശത്തു നീലയും പച്ചയും കലർന്ന നിറത്തിൽ കിടക്കുന്ന ഇന്ത്യൻ മഹാസമുദ്രം ഇടതു വശത്തു ശാന്തമായ ബംഗാൾ ഉൾക്കടൽ ...ഇതിനു നടുവിലൂടെ ധനുഷ്കോടിയിലേക്കു പുതുതായി പണികഴിപ്പിച്ച ടാറിട്ട വിജനമായ റോഡിലൂടെ ഞങ്ങൾ നടക്കാൻ തുടങ്ങി .....ഞങ്ങൾക്ക് വഴികാട്ടി എന്നോണം ഒരു പട്ടിയും ഞങ്ങളുടെ കൂടെ കൂടിയിരുന്നു ...ഞങ്ങളെപ്പോലെ നടക്കപ്രാന്തുള്ള ഒന്നോ രണ്ടോ യാത്രികരെയും റോഡ് പണി നടക്കുന്നതിനാൽ സാധനങ്ങൾ കൊണ്ട് പോകുന്ന ചില വാഹനങ്ങളും മാത്രമാണ് അതിലൂടെ പോയിരുന്നത് ..ഞങ്ങളുടെ കൂടെ വന്ന പട്ടി ഇടയ്ക്കിടെ കടലിൽ പോയി ദാഹം ശമിപ്പിച്ചു ഞങ്ങളുടെ കൂടെ വീണ്ടും കൂടി ...അങ്ങനെ ഞങ്ങൾ ധനുഷ്‌കോടി നഗരത്തിൽ എത്തിച്ചേരുന്നു ...
1964 ൽ ഉണ്ടായ സുനാമിയിൽ നാമാവശേഷമായ ഒരു പഴയ നഗരം ...ഇന്ത്യയും സിലോണും തമ്മിലുണ്ടായ വാണിജ്യ ബന്ധത്തിലെ പ്രധാന കേന്ദ്രം ...അന്ന് ആ സുനാമി വന്നില്ലായിരുന്നു എങ്കിൽ ഇന്ന് ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട നഗരമായി മാറിയേനെ ധനുഷ്‌കോടി ..അന്നുണ്ടായിരുന്ന നഗരത്തിന്റെ 3km ഭാഗം ഇപ്പോഴും സമുദ്രത്തിന്റെ ഉള്ളിലാണെന്നു പറയുന്നു.
അന്നത്തെ സുനാമിയുടെ സ്മാരകം എന്നോണം അന്നുണ്ടായിരുന്ന സ്കൂൾ (അബ്ദുൽ കലാംജി അവിടെ കുറച്ചു നാൾ പഠിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു )..പോസ്റ്റോഫീസ് ,പള്ളി ,കസ്റ്റംസ് ഓഫീസ് ,വാട്ടർ ടാങ്ക് ,റെയിൽവേ സ്റ്റേഷൻ .അമ്പലം .എന്നിവയുടെ അവശിഷ്ടങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു ...അന്ന് സുനാമിയിൽ രക്ഷപ്പെട്ട ആളുകളുടെ ബന്ധുക്കൾ ഇപ്പോഴും അവിടെ താമസിക്കുന്നു ...മുന്നൂറോളം കുടുംബങ്ങൾ ആണ് ഇപ്പോൾ അവിടെ ഉള്ളത് ..പത്താം ക്ലാസ് വരെയുള്ള സ്കൂൾ ഇപ്പോൾ അവിടെയുണ്ട് ..ഉപരിപഠനത്തിന് രാമേശ്വരം പോകേണ്ട അവസ്ഥയാണ് .
വൈദ്യുത ബന്ധം ഇല്ല ..സോളാർ പാനൽ കൊടുത്തിട്ടുണ്ട് ..എല്ലാത്തിനും 20 km ദൂരെ രാമേശ്വരം പോകേണ്ട അവസ്ഥയാണ് . ഒന്ന് രണ്ടു കടകൾ മാത്രമാണ് അവിടെ കാണാൻ കഴിഞ്ഞത് ...നമ്മുടെ പ്രിയപ്പെട്ട കാലാംജിയുടെ പിതാമഹന്മാർ സിലോൺ ആയി വാണിജ്യബന്ധം ഉണ്ടായിരുന്ന കാലത്തു വളരെ പ്രതാപശാലികൾ ആയിരുന്നെന്നും അതിനുശേഷം സ്വത്തെല്ലാം നശിച്ചപ്പോഴാണ് പിന്നീട് രാമേശ്വരത്തേക്കു താമസം മാറിയതെന്നും അറിയാൻ കഴിഞ്ഞു ...കാലാംജി പിറന്നത് ധനുഷ്കോടിയിൽ ആയിരുന്നു .....
ധനുഷ്കോടിയിൽ നിന്നും വീണ്ടും 4 km നടന്നാൽ ഇന്ത്യയുടെ ഡെഡ് ഏൻഡ് എന്നറിയപ്പെടുന്ന സ്ഥലത്തു എത്തിച്ചേരാം ...അവിടെ നിന്നും 18 km ആണ് ലങ്കയിലേക്ക് എന്നറിയാൻ കഴിഞ്ഞു ...ആദംസ് ബ്രിഡ്ജ് എന്ന പേരിൽ അറിയപ്പെടുന്ന രാമസേതു കാണാൻ പോകണമെന്നുണ്ടായെങ്കിലും അത്രദൂരം നടക്കാൻ ആരും തയ്യാറായില്ല അതുകൊണ്ടു ആ മോഹം ഉപേക്ഷിച്ചു .ധനുഷ്കോടിയിൽ നിന്നും തിരിച്ചുപോന്നു ...ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ ഞങ്ങളെ കാത്തു എന്നോണം രാമേശ്വരത്തേക്കുള്ള ബസ് കിടപ്പുണ്ടായിരുന്നു ...അതിൽ കയറി കോതണ്ഡ രാമസ്വാമി ക്ഷേത്രത്തിന്റെ ബസ് സ്റ്റോപ്പിൽ ഇറങ്ങി ..
രാവണന്റെ സഹോദരനായ വിഭീഷണന്റെ പട്ടാഭിഷേകം നടത്തിയ സ്ഥലമാണ് കോതണ്ഡ രാമസ്വാമി ക്ഷേത്രം എന്നറിയപ്പെടുന്നത് ..
ബസ് സ്റ്റോപ്പിൽ നിന്നും 1 km സമുദ്രത്തിനു നടുവിലൂടെയുള്ള റോഡിൽ കൂടെ നടന്നുവേണം ക്ഷേത്രത്തിൽ എത്താൻ. അവിടെ ദർശനം കഴിഞ്ഞശേഷം വീണ്ടും രാമേശ്വരം എത്തിച്ചേർന്നു ...
പിന്നീട് പോയത് ഗന്ധമഥന പർവതം കാണാനായിരുന്നു ...അതിനു മുകളിലാണ് രാമർപാദം ...രാമേശ്വരത്തിലെ കുറച്ചു ഉയർന്ന പ്രദേശമാണ് ഈ പർവതം ....അവിടേക്കു പോകും വഴി ഏറ്റവും ഉയരം കൂടിയ tv ടവർ ,ജടായു തീർത്ഥം , സുഗ്രിവർ ക്ഷേത്രം ,സുഗ്രിവ തീർത്ഥം , ജാംബവാൻ തീർത്ഥം ,അംഗദൻ തീർത്ഥം (ബാലിയുടെ മകൻ ),സാക്ഷി ഹനുമാൻ ക്ഷേത്രം ഇതെല്ലം കാണാൻ കഴിഞ്ഞു ..പക്ഷെ ഇതിൽ പറഞ്ഞ തീർത്ഥങ്ങൾ ഇപ്പോൾ അത്രയ്ക്ക് പ്രശസ്തമല്ല ...ചിലതു അതിനടുത്തു താമസിക്കുന്നവർ തുണി കഴുകാനും ..കുളിക്കാനും ഉപയോഗിച്ച് വരുന്നു ആ തീർത്ഥങ്ങൾ ...
ലങ്കയിലേക്ക് പറക്കാൻ ഹനുമാൻ കയറി നിന്ന സ്ഥലമാണ് ഈ പർവതം എന്നാണു ഐതിഹ്യം ....ഇതിന്റെ മുകളിൽ രാമന്റെ പാദങ്ങൾ പതിഞ്ഞിട്ടുള്ള ഭാഗമാണ് രാമർ പാദം എന്നറിയപ്പെടുന്നത് ....രണ്ടു നിലയിലാണ് ഈ ക്ഷേത്രം ...രണ്ടാമത്തെ നിലയിൽ കയറി നിന്നുള്ള രാമേശ്വരം കാഴ്ച്ച വളരെ മനോഹരമാണ്
അവിടെ കുറച്ചു സമയം ചിലവഴിച്ച ശേഷം അന്നത്തെ ചുറ്റിക്കറങ്ങൽ ആവസാനിപ്പിച്ചു റൂമിലേക്ക് പോന്നു
അടുത്ത ദിവസം രാവിലെ 5 നു റൂം ഒഴിവാക്കി ലഗേജ് അടുത്തുള്ള സത്രത്തിൽ വച്ച നേരെ ദേവീപട്ടിണം പോയി ..രാമേശ്വരത്തു നിന്നും എപ്പോഴും ബസ് ഉണ്ട് ദേവീപട്ടിണത്തേക്കു ...കാരക്കുടി അല്ലെങ്കിൽ ട്രിച്ചി പോകുന്ന ബസിൽ പോയാൽ ദേവീപട്ടിണം ഇറങ്ങാം .ദേവീപട്ടിണം പോകുന്ന വഴിയിൽ സ്വതന്ത്രമായി നടക്കുന്ന മയിൽ .... ഉപ്പു പാടങ്ങൾ ..പന മരങ്ങൾ എന്നിവയുടെ കാഴ്ച മനോഹരമായിരുന്നു
രാമനും സീതയും വേർപിരിഞ്ഞു ജീവിക്കാൻ കാരണം നവഗ്രഹ ദോഷം മൂലമാണെന്നും അതിനു വേണ്ടി രാമൻ നവഗ്രഹ പൂജ നടത്തിയ സ്ഥലമാണ് ദേവീപട്ടിണം എന്നാണ് ഐതിഹ്യം ...സമുദ്രത്തിനുള്ളിൽ നവഗ്രഹങ്ങൾ പ്രതിഷ്ടിച്ചിരിക്കുന്നതിനാൽ രാവിലെ പോയാൽ വെള്ളം കുറവായിരിക്കും .രാമൻ പൂജ നടത്തുമ്പോൾ സമുദ്രം കൂടുതൽ കലുഷമായെന്നും ആ സമയം രാമൻ തന്റെ ശക്തി കൊണ്ട് സമുദ്രത്തെ ശാന്തമാക്കിയെന്നും അതിനാൽ അടുത്തുള്ള വിഷ്ണു ക്ഷേത്രം "സമുദ്രത്തെ അലൈ അടയ്ത്ത പെരുമാൾ " എന്ന പേരിൽ അറിയപ്പെടുന്നു ....
അവിടെ നിന്നും പോകാൻ പറ്റിയ മറ്റു രണ്ടു സ്ഥലങ്ങളാണ് ഉത്തിരകോശമങ്കയും തിരുപ്പുള്ളാനി യും ...അവിടെ പോകാൻ സമയം ഇല്ലാത്തതിനാൽ അത് വേണ്ടാന്നു വച്ചു
അവിടെ നിന്നും നേരെ രാമേശ്വരം പോകും വഴി വളരെയേറെ പ്രശസ്തമായ പാമ്പൻ പാലത്തിനോട് സമാന്തരമായി കിടക്കുന്ന അണ്ണാ ഇന്ദിരാഗാന്ധി റോഡ് പാലത്തിന്റെ നടുവിൽ ഇറങ്ങി ...അവിടെ നിന്നും ലോകത്തിലെ ആദ്യത്തെ കാന്റിലിവർ ബ്രിഡ്ജ് ആയ പാമ്പൻ ന്റെ കാഴ്ച അതിശയിപ്പിക്കുന്നതായിരുന്നു .....ആ സമയത്തു ഒരു ഒരു ട്രെയിൻ പാമ്പൻ പാലത്തിലൂടെ വന്നത് അതിന്റെ മനോഹാരിത കൂട്ടി ....ഒരു കപ്പൽ കൂടെ അത് വഴി വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചെങ്കിലും അത് നടന്നില്ല .അന്ന് സുനാമിയിൽ രക്ഷപ്പെട്ടവർ പാമ്പൻ പാലത്തിൽ തൂങ്ങി കിടന്നാണ് രക്ഷപ്പെട്ടതെന്ന് പറയപ്പെടുന്നു . പാമ്പൻ പാലത്തിനോട് ചേർന്ന് മറ്റൊരു പാലത്തിന്റെ അവശിഷ്ടങ്ങൾ നമുക്ക് കാണാൻ കഴിയും അത് ധനുഷ്കോടിയിലേക്കുള്ള ബ്രാഞ്ച് ലൈൻ ആയിരുന്നു അത് അന്നത്തെ സുനാമിക്ക് ശേഷം ഇല്ലാതായി. അവിടെ കുറച്ചു സമയം ചിലവഴിച്ച ശേഷം വീണ്ടും രാമേശ്വരം എത്തിച്ചേർന്നു .
പിന്നീട് പഞ്ചമുഖി ആഞ്ജനേയ ക്ഷേത്രം ....അതിനോട് ചേർന്നുള്ള ഒരു സത്രത്തിൽ വച്ചിട്ടുള്ള പൊന്തിക്കിടക്കുന്ന കല്ല് എന്നിവ ദർശിച്ചു ...രാവണൻ പാതാള രാജാവിനോട് സഹായം അഭ്യർത്ഥിച്ചതിനെ തുടർന്നു പാതാളത്തിൽ ബന്ധനസ്ഥരായ രാമലക്ഷ്മണന്മാരെ മോചിപ്പിക്കാൻ ഹനുമാൻ പഞ്ചമുഖി രൂപം സ്വീകരിച്ചു എന്നും പറയപ്പെടുന്നു ...അതിനടുത്തുള്ള ഒരു സത്രത്തിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കല്ല് വച്ചിട്ടുണ്ട് അതും കണ്ടതിനു ശേഷം നമ്മുടെ പ്രിയപ്പെട്ട അബ്ദുൽ കാലാംജി യുടെ വീട് സന്ദർശിച്ചു ..വരും വഴി കാലാംജി പഠിച്ച സ്കൂൾ കാണാൻ കഴിഞ്ഞു ...
ലക്ഷ്മണ തീർത്ഥം ...സീതാ തീർത്ഥം ...വില്ലൂണ്ടി തീർത്ഥം എന്നിവയൊക്കെ ബാക്കി ഉണ്ടായിരുന്നു കാണാൻ ....എല്ലാം തീർത്ഥങ്ങൾ ആയതിനാൽ അടുത്ത തവണയാകാം എന്നു തീരുമാനിച്ചു രാമേശ്വരത്തോടു യാത്രപറഞ്ഞു
Comments
Post a Comment