തഞ്ചാവൂർ പെരിയ കോവിൽ

ചോളരാജാക്കന്മാരിൽ പ്രബലനായ രാജരാജചോളന്റെ തലസ്ഥാന നഗരിയിലേക്ക് ഒരു യാത്ര ....വളരെ പെട്ടെന്ന് എടുത്ത തീരുമാനം ആയതുകൊണ്ട് റിസർവേഷൻ ഇല്ലാതെയുള്ള യാത്രയുടെ "പരമാനന്ദം " ശരിക്കും അനുഭവിച്ചു...

സംഗീതത്തിനും , നാട്യകലകൾക്കും , വസ്തുവിദ്യയിലും ,ശില്പങ്ങളിലും പ്രശസ്തിയാർജ്ജിച്ച തഞ്ചാവൂർ ....തമിഴ്നാടിന്റെ ധാന്യ കലവറ എന്ന് അറിയപ്പെടുന്ന തഞ്ചാവൂർ.....കാവേരി നദിയാൽ അനുഗ്രഹീതമായ തഞ്ചാവൂർ ...ഇനിയും വർണ്ണനകൾ ഏറെയുണ്ട് അതുകൊണ്ടു ഇത്ര മതി 

രാവിലെ 9 മണിയോടെ തഞ്ചാവൂർ എത്തിച്ചേർന്നു ...റയിൽവേ സ്റ്റേഷന്റെ അടുത്ത് റൂം എടുത്തു ...ആദ്യം പെരിയകോവിൽ ആയിരുന്നു ലക്‌ഷ്യം ....
റെയിൽവേ സ്റ്റേഷനിൽ നിന്നും ബസിൽ പഴയ ബസ് സ്റ്റാൻഡിൽ പോയി ഇറങ്ങി (2.5km) കുറച്ചു നടന്നാൽ കോവിലിൽ എത്തിച്ചേരാം ....

ഒമ്പതാം നൂറ്റാണ്ടിൽ ചോളരാജാവായ രാജ രാജ ചോളൻ തന്റെ സാമ്രാജ്യം വിപുലീകരിച്ചു ഇന്ത്യയുടെ പാതി ഭാഗവും   പിന്നെ കടൽ കടന്ന് ശ്രീലങ്ക ,സുമാത്ര ,മലേഷ്യ ,കംബോഡിയ അങ്ങനെ ഒരുപാടു സ്ഥലങ്ങളിൽ തന്റെ ആധിപത്യം സ്ഥാപിച്ചെടുത്തു ... അതിന്റെ സന്തോഷത്തിൽ തന്റെ ഇഷ്ട ദൈവമായ കൈലാസ നാഥന്റെ പ്രീതിക്കായി പണികഴിപ്പിച്ച ക്ഷേത്രമാണ് പെരിയകോവിൽ എന്നറിയപ്പെടുന്ന ബ്രിഹദീശ്വര  ക്ഷേത്രം ...പെരുന്തച്ചന്റെ കുലത്തിൽ പെട്ട "കുഞ്ഞി മല്ലൻ രാജ രാജ പെരുന്തച്ചൻ" ആണ് ഇതിന്റെ ശില്പി എന്ന് പറയപ്പെടുന്നു ...അന്നത്തെ കാലത്തു 100 km ദൂരത്തിൽ കരിങ്കൽ ക്വാറികൾ ഇല്ലാതിരുന്ന സമയത്താണ് മുഴുവനായും കരിങ്കല്ലിൽ തീർത്ത ദ്രാവിഡ ശൈലിയിൽ  ഈ ക്ഷേത്രത്തിന്റെ നിർമാണം എന്നത് അതിശയം ഉളവാക്കുന്നു ...1000 ഗജവീരന്മാരെ ഇതിന്റെ പണിക്കായി ഉപയോഗിച്ചിരുന്നു എന്ന് പറയപ്പെടുന്നു ..രണ്ടു ഭാഗവും കിടങ്ങുകളും ഒരു ഭാഗം "ഗ്രാൻഡ് അണൈ കട്ട് " എന്നറിയപ്പെടുന്ന അണക്കെട്ടിനാലും ചുറ്റപ്പെട്ടു കിടക്കുന്നു ഈ ക്ഷേത്രം ..യുനെസ്കോ യുടെ ആഗോള ഹെറിറ്റേജ് സൈറ്റ്  ലിസ്റ്റിൽ  ഉൾപ്പെടുന്നു ഈ ക്ഷേത്രം ..

റോഡിൽ നിന്നും വലിയ രണ്ടു  ഗോപുരം കടന്നു ചെല്ലുമ്പോൾ ആദ്യമായി കാണുന്നത് ഒറ്റക്കല്ലിൽ തീർത്ത ആനയോളം വലിപ്പമുള്ള നന്ദിയെയാണ് (16 ft length ,13ft height ) . ശിവനോട് പറയാനുള്ളത് നന്ദിയുടെ ചെവിയിൽ സ്വകാര്യമായി പറഞ്ഞാൽ മതിയെന്നാണ് പറയാറുള്ളത് ...ഈ നന്ദിയുടെ ചെവിയിൽ പോയി ഞാൻ എങ്ങനെ സ്വകാര്യം പറയും എന്ന് വിഷമിച്ചു കോവിലിന്റെ ഉള്ളിലേക്ക് കടന്നപ്പോൾ കണ്ട കാഴ്ച്ച പറയുകയും വേണ്ട 3m ഉയരത്തിൽ 7m വ്യാസത്തിൽ ഒറ്റക്കല്ലിൽ നിൽക്കുന്നു നമ്മുടെ കൈലാസ നാഥൻ ...ഇതിന്റെ ശില്പിയായ തച്ചനെ നമിക്കണോ അതോ ഇതിന്റെ സൂത്രധാരൻ രാജരാജനെ നമിക്കണോ അതോ സാക്ഷാൽ കൈലാസ നാഥനെ നമിക്കണോ എന്ന് തെല്ലൊന്നു ശങ്കിച്ചു.....അവിടെ നിന്നും തെക്കുവശത്തേക്കുള്ള വഴിയിലൂടെ പുറത്തേക്കു കടന്നു ...വീണ്ടും മേലെ കേറി ദക്ഷിണാമൂർത്തിയെ തൊഴുത് താഴെ ഇറങ്ങി ...കുറച്ചു ദൂരെ മാറി നിന്ന് 200ft ഉയർന്നു നിൽക്കുന്ന ഗോപുരത്തിന്റെ ഭംഗി ആസ്വദിച്ചു ....അതിന്റെ മേലെ 8000kg ഭാരമുള്ള ഒറ്റക്കല്ലിൽ തീർത്ത താഴികക്കുടം അത് ആര് എങ്ങനെ അത്രേം ഉയരത്തിൽ കയറ്റി എന്നത് നമ്മിൽ അതിശയം ഉളവാക്കും ....ഉച്ച സമയത്തു ഗോപുരത്തിന്റെ നിഴൽ താഴെ പതിക്കാതെ തരത്തിൽ ആണ് അതിന്റെ നിർമാണം. പിന്നീട് ക്ഷേത്രം ചുറ്റി കണ്ടു  ആയിരം വർഷങ്ങൾ പഴക്കമുള്ള മ്യൂറൽ ചിത്രകല 250 ശിവലിംഗങ്ങൾ ...മ്യൂസിക് പില്ലർ ...എന്നിവയെല്ലാം കാണാം .. അടച്ചു പൂട്ടി കിടക്കുന്ന ചില വാതിലുകൾ ആവാം  കോവിലിൽ നിന്നും മറ്റു പല ഭാഗത്തേക്കും ഉണ്ടെന്നു പറയപ്പെടുന്ന തുരങ്കങ്ങൾ എന്ന് കരുതുന്നു .പ്രധാന ഗോപുരത്തിൽ സൂക്ഷിച്ചു നോക്കിയാൽ ...പടിഞ്ഞാറെ ഭാഗത്തു ഒരു  ചൈനക്കാരന്റെ മുഖവും വടക്കു ഭാഗത്തു ഒരു ഫ്രഞ്ച്കാരന്റെ മുഖവും കൊത്തിവച്ചിരിക്കുന്നത്   കാണാം ....രാജ രാജന്റെ ഭരണകാലത്തു തന്നെ ഫ്രാൻസ് ചൈന എന്നീ രാജ്യങ്ങളുമായി  ബന്ധം ഉണ്ടായിരുന്നു. 

ശ്രീലങ്ക പിടിച്ചടക്കി അവിടത്തെ രാജാവിനെ രാജരാജൻ നാടുകടത്തി ...അതിന്റെ വിരോധത്തിൽ ശ്രീലങ്കൻ രാജാവ് ഒരു യുവതിയെ തഞ്ചാവൂർ അയച്ചു ക്ഷേത്രത്തിന്റെ പണി നടക്കുന്നതിനിടയിൽ എട്ടാമത്തെ നിലയിൽ നിന്നും തള്ളിയിട്ടു കൊലപ്പെടുത്തിയാണ് രാജ രാജന്റെ മരണം നടന്നതെന്നും അതിനാൽ ആ സമയത്തു ക്ഷേത്രത്തിന്റെ പണിപൂർത്തിയാകാഞ്ഞതിനാൽ മറ്റു പലരുമാണ് പണി പൂർത്തീകരിച്ചതെന്നും പറയപ്പെടുന്നു അതിന്റെ തെളിവാണ് ഫ്രഞ്ച്,ചൈനീസ് പ്രതിമകൾ എന്നാണ് പറയുന്നത് ....ഇപ്പോഴും രാജ രാജ ചോളന്റെ സമാധി സ്ഥലത്തെക്കുറിച്ചും ,മരണത്തെക്കുറിച്ചും രഹസ്യങ്ങൾ ബാക്കി നിൽക്കുന്നു ....

ക്ഷേത്രത്തിന്റെ രണ്ടാമത്തെ ഗോപുരത്തിന്റെ അടുത്ത് തഞ്ചാവൂരിലെ "തലയാട്ടു ബൊമ്മ " വിൽക്കുന്നുണ്ട് ..ക്ഷേത്രത്തിൽ നിന്നും കുറച്ചു ദൂരം പോയാൽ ശിവഗംഗ പാർക്ക് കാണാം ...പാർക്ക് തഞ്ചാവൂർ മുൻസിപ്പാലിറ്റി നിർമിച്ചതാണ് കുട്ടികൾക്ക് വിനോദത്തിനായി നല്ലൊരു സ്ഥലമാണ് ....പാർക്കിൽ രാജരാജന്റെ കാലത്തു നിർമിച്ച  വലിയ ഒരു ജലസംഭരണി  ഉണ്ട് ... പെരിയ കോവിലിന്റെ അടുത്ത് ഒരു തെരുവിൽ  രാജരാജന്റെ പ്രതിമയും കാണാം എന്ന് പറയുന്നു  അതു രണ്ടും ഒഴിവാക്കി ഞങ്ങൾ നേരെ "മറാത്താ പാലസ് " കാണാൻ പോയി 
യഥാർത്ഥത്തിൽ  ഇത് ശിവഗംഗ ഫോർട്ട് ആണ് തഞ്ചാവൂർ നായക് രാജാക്കന്മാരാൽ  ..പ്രധാനമായും സുരക്ഷക്കുവേണ്ടി പണികഴിപ്പിച്ചതായിരിക്കാം ഇതെന്ന് കരുതപ്പെടുന്നു .രണ്ടു ഭാഗത്തും ഉള്ള കിടങ്ങുകളും ഒരു ഭാഗത്തുള്ള അണക്കെട്ടും ഇതിനു തെളിവായി നിൽക്കുന്നു .പിന്നീട് വന്ന മറാത്താ രാജാക്കന്മാർ ഇതിനു കുറച്ചു മാറ്റങ്ങൾ വരുത്തി എന്നു മാത്രമേ ഉള്ളു ...അങ്ങനെ ഇത് മറാത്താ പാലസ് എന്നു തെറ്റായി അറിയപ്പെടുന്നു ..തമിഴർ ഇതിനെ "തഞ്ചാവൂർ അരന്മനെയ് " എന്ന് വിളിച്ചു വരുന്നു ...

പ്രധാനമായും ഒരു Art ഗാലറി , മ്യൂസിയം , സരസ്വതിമഹൽ ലൈബ്രറി , മണി ഗോപുരം , ആർസെനൽ ടവർ എന്നിവയാണ് കാണാനുള്ളത് ഒരു ഹാളിൽ തഞ്ചാവൂരിനെ കുറിച്ചുള്ള വീഡിയോ പ്രദർശനവും ഉണ്ട് 


നിരവധി ബ്രോൺസ് ശില്പങ്ങൾ അതും ഒമ്പതാം നൂറ്റാണ്ടു മുതൽ പത്തൊമ്പതാം നൂറ്റാണ്ടു വരെയുള്ളതു നമുക്കവിടെ കാണാൻ കഴിയും ..മുൻപ് ഒരുപാട് ഇവിടെ ഉണ്ടായിരുന്നെന്നും ചിലതെല്ലാം സിങ്കപ്പൂർ ഏഷ്യൻ സിവിലൈസേഷൻ മ്യൂസിയത്തിലേക്ക്  വിൽക്കപ്പെട്ടു എന്നും കളവു പോയതാണെന്നും പറഞ്ഞു വരുന്നു ...നിരവധി പഴയ നാണയ ശേഖരവും നമുക്ക് അവിടെ കാണാം ...ബലീൻ തിമിംഗലതിന്റെ അസ്ഥികൂടവും അവിടെ കാണാം 

അവിടെ നമുക്ക് കാണാൻ കഴിയുന്ന ഒന്നാണ് "മുതുമക്കൾ താഴി " കളിമണ്ണുകൊണ്ടു പ്രത്യേക തരത്തിൽ ഉണ്ടാക്കിയ ഒരു വലിയ  കുടം ..ഒമ്പതാം നൂറ്റാണ്ടിനു മുൻപ് ആളുകൾ മരിച്ചു കഴിഞ്ഞാൽ ഈ കുടത്തിൽ ആണ് സംസ്‍കാരം നടത്തിയിരുന്നതെന്നു പറയപ്പെടുന്നു ...ഓരോരുത്തരുടെയും വലുപ്പത്തിനനുസരിച്ചാണ് കുടം ഉണ്ടാക്കുന്നത് ...മാത്രമല്ല ഇരുത്തിയാണ് ഇതിൽ സംസ്കാരം നടത്തുന്നത് .... പണ്ടുകാലത്തെ സന്യാസിമാർക്കെല്ലാം സമാധി ആകുന്ന സമയം അറിയാൻ കഴിഞ്ഞിരുന്നെന്നും അവർ അതിനു മുൻപേ ഇങ്ങനെയുള്ള കുടത്തിൽ മരിക്കുന്നതിന് മുൻപേ ധ്യാനത്തിൽ ഇരുന്നിരുന്നെന്നും പറയപ്പെടുന്നു 

...അവിടത്തെ ശില്പങ്ങളിൽ പലതരത്തിലുള്ള നടരാജ ശില്പങ്ങൾ കാണാം ..ശിവൻ നഗ്നനായി അരയിൽ പാമ്പു ചുറ്റിയ രീതിയിൽ ഭിക്ഷാടകന്റെ രൂപത്തിൽ നിൽക്കുന്ന ശില്പം അവിടെ മാത്രമേ കാണാൻ കഴിയു എന്ന് പറയപ്പെടുന്നു ...

രാജ രാജ ചോളന്റെ ശില്പം ഇപ്പോൾ കൊണ്ടുവച്ചതാണെന്നു പറയപ്പെടുന്നു ..

തഞ്ചാവൂരിലെ അവസാനത്തെ രാജാവായിരുന്നു രാജ  സെർഫോജിയുടെ പ്രതിമയും അവിടെ കാണാം  വളരെ ബുദ്ധിശാലിയും കലകളിൽ താല്പര്യം ഉള്ള രാജാവായിരുന്നു  സെർഫോജി ...പത്തു ഭാഷകളിൽ പ്രാവീണ്യം നേടിയിരുന്നു ...സരസ്വതി ലൈബ്രറി യിൽ അതിന്റെ തെളിവുകൾ നമുക്ക് കാണാൻ കഴിയും 

സരസ്വതി ലൈബ്രറിയിലെ താഴിയോല ഗ്രന്ഥങ്ങൾ നമ്മെ ശരിക്കും അതിശയിപ്പിക്കും ..രാമായണമെല്ലാം എത്രയോ സൂക്ഷ്മമായാണു് താളിയോലകളിൽ പകർത്തിയിരിക്കുന്നത് ...രാമായണം വളരെ ചെറിയ  ചിത്ര രൂപത്തിലും നമുക്ക് താളിലോലകളിൽ കാണാൻ കഴിയും ......

പാലസിലെ ആർസെനൽ  ടവറിൽ  ആണ് അന്നത്തെകാലത്തെ ആയുധങ്ങൾ  സൂക്ഷിച്ചു വച്ചിരുന്നതെന്ന് പറയപ്പെടുന്നു ....അവിടെ മൂന്നാമത്തെ നിലയിൽ ഉള്ള ഒരു റൂമിൽ നിന്നും ഉറക്കെ സംസാരിച്ചാൽ ഏറ്റവും മേലെയുള്ള നിലയിൽ വ്യക്തമായി കേൾക്കാൻ കഴിയും എന്നും അന്നത്തെ കാലത്തു സന്ദേശം കൈമാറിയിരുന്നത് അങ്ങനെ ആണെന്നും പറയപ്പെടുന്നു ..പാലസിൽ നിന്നും പെരിയ കോവിലിലേക്കും മറ്റു പലയിടത്തേക്കും തുരങ്കങ്ങൾ ഉണ്ടെന്നും പറയപ്പെടുന്നു ...ഏറ്റവും മേലെയുള്ള നിലയിൽ നിന്നാൽ ഫോർട്ടിന്റെ കോവിലിന്റെ അണക്കെട്ടിന്റെ വ്യക്തമായ രൂപം കാണാൻ കഴിയും ...പക്ഷെ ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും സമയം വൈകിയതോണ്ടാവാം മേലോട്ടുള്ള ഗേറ്റ് അടച്ചിട്ടിരുന്നു  ...പാലസിൽ നിന്നും പുറത്തേക്കു വന്നാൽ നമുക്ക് ബെൽ ടവർ കാണാം അന്നത്തെ കാലത്തു സമയം അറിയിക്കാനായി ഉപയോഗിച്ചിരുന്നതാണ് ഇത് ..അന്നത്തെ കാലത്തു ഒരു കുരങ്ങാണ് കൃത്യമായി മണി അടിച്ചു സമയത്തെ കാട്ടിയിരുന്നതെന്നു പറയപ്പെടുന്നു 

നമ്മുടെ രാജാക്കന്മാരും അക്കാലത്തെ പണ്ഡിതന്മാരും എത്രയോ മഹാന്മാരാണ് ...അത് ശരിക്കും സുവർണ കാലമായിരുന്നു എന്ന് പറയാതെ വയ്യ ....ആ യുഗത്തിൽ ജീവിക്കാൻ പറ്റിയവർ ഭാഗ്യവാന്മാർ .

ഇത്രയും കണ്ടു കഴിഞ്ഞപ്പോൾ നേരം ഉച്ചയായി ഫുഡ് കഴിച്ചു കുറച്ചു നേരം റൂമിൽ വിശ്രമിച്ച ശേഷം  ദാരാ സുരം  ഐരാവതേശ്വര കോവിലിൽ പോകാൻ തീരുമാനിച്ചു 

യഥാർത്ഥത്തിൽ അത് തെറ്റുപറ്റിയതാണ്  ദാരാ സുരം കുംഭകോണം അടുത്താണ് കിടക്കുന്നതു ...അവിടെ പോകാതെ തഞ്ചാവൂരിൽ കാണാതെ പോയ ശിവഗംഗ പാർക്ക്  ....രാജ രാജ  ചോളൻ നിർമിച്ച "ഗ്രാൻഡ് അണക്കെട്ടു" (ഇപ്പോഴും ഇവിടത്തെ ആളുകൾ ഈ അണക്കെട്ടിന്റെ സഹയാത്താലാണ് കൃഷി ചെയ്തു വരുന്നത്).., നവഗ്രഹ ക്ഷേത്രങ്ങളിലെ ഒന്നായ ചന്ദ്രൻ കോവിൽ ഇവിടെയെല്ലാം പോയി അടുത്ത ദിവസം കുംഭകോണം എത്തിയ ശേഷം പോയാൽ മതിയായിരുന്നു ദാരാ സുരം...എന്തിനു പറയുന്നു പോയ ബുദ്ധി പിടിച്ചാൽ കിട്ടില്ലല്ലോ 

തഞ്ചാവൂർ നിന്നും കുംഭകോണം പോകുന്ന ബസിൽ പോയാൽ ദാരാ സുരം എത്താം ...വേഗം എത്തിച്ചേരും എന്ന് കരുതി 5.30 ആയപ്പോൾ ബസ് പിടിച്ചു ...ബസ് പോയിക്കൊണ്ടിരുന്നു ദാരാ സുരം  എത്തുന്നുമില്ല അടുത്തിരുന്ന അണ്ണനോട് രണ്ടു തവണ ചോദിച്ചു അവസാനം ആൾ പറഞ്ഞു "ദാരാ സുരം വന്തിട്ടാ സൊല്ലറെ കവലപ്പെടാതെ "  പാപനാശം ,സ്വാമി മലൈ എല്ലാം കഴിഞ്ഞു പോണം എന്ന്  പറഞ്ഞു ...സമയം 6 ആയപ്പോഴേക്കും ഇരുട്ടിത്തുടങ്ങി ....ബസ് പോകുന്ന വഴികൾ കണ്ടാൽ ഏതോ കുഗ്രാമത്തിലൂടെ പോകുന്ന പോലെയുണ്ട് ...ഭയം ഇല്ലാതിരുന്നില്ല ....വീണ്ടും അണ്ണനോട് "അണ്ണാ .....ദാരാ സുരം ഐരാവത കോവിൽ എങ്കേന്നു തെരിയുമാ ?" 
അപ്പോൾ കിട്ടിയ മറുപടി വീണ്ടും ഭയപ്പെടുത്തി "ദാരാ സുരത്തില്  ഐരാവത കോവിലാ ????? കേൾവി പെട്ടതേയില്ലയെ  ...."
ഞാൻ ഉടനെ ചേട്ടനോട് ഞാൻ ചോദിച്ചു നമുക്ക് സ്വാമി മലൈ ഇറങ്ങിയാലോ അവിടെ സുബ്രമണ്യ കോവിൽ ഒന്നുണ്ട് അവിടെ പോയി നമുക്ക് തിരിച്ചു റൂമിൽ പോകാം ......"
ആൾ പറഞ്ഞു എന്തായാലും ഇറങ്ങിത്തിരിച്ചില്ലേ പോയിനോക്കാം അങ്ങനെ ദാരാ സുരം സ്റ്റോപ്പിൽ ഇറങ്ങി അടുത്തുള്ള കടയിൽ ചോദിച്ചു  ഒരു  km ഉണ്ടായിരുന്നുള്ളു കോവിലിലേക്കുള്ള ദൂരം  സമയം ഇരുട്ടി തുടങ്ങിയിരുന്നു ...കോവിലിന്റെ അടുത്തെത്തിയപ്പോൾ ശരിക്കും വിസ്മയിച്ചുപോയി ...പച്ചപരവതാനി വിരിച്ചപോലെ വിശാലമായി കിടക്കുന്ന അങ്കണം ...അതും ഒരുപാട് വിസ്തൃതിയിൽ ...പുൽത്തകിടിന്റെ ഭംഗി കൂട്ടാനായി ഇടയ്ക്കിടെ രണ്ടാൾ വട്ടം പിടിച്ചാലും എത്താത്ത വണ്ണത്തിൽ ഉള്ള പുളിമരങ്ങൾ ....അതിന്റെ നടുവിൽ ഭംഗിയിൽ പെരിയകോവിലിനെ വെല്ലുന്ന തരത്തിൽ കൊത്തുപണികൾ ഉള്ള ഐരാവത കോവിൽ ....അതിന്റെ മണ്ഡപം കുതിരകൾ വലിക്കുന്ന രഥം പോലെ കെട്ടിയിരിക്കുന്നു ...ആ നേരം ആയതുകൊണ്ടാണോ എന്നറിയില്ല അതോ ആ കോവിലിന്റെ ഐശ്വര്യം കൊണ്ടാണോ എന്നറിയില്ല അവിടെ നിന്നും പോരാൻ തോന്നിയില്ല .....അത്രയ്ക്ക് മനോഹരമായിരുന്നു അവിടം ...നമ്മളെ പിടിച്ചു നിർത്താൻ കഴിവുള്ള എന്തോ ഒരു മാസ്മരിക ശക്തി അവിടെ ഉണ്ട് ...

ഇന്ദ്രന്റെ വാഹനമായ ഐരാവതത്തിനു ദുർവാസാവ് മഹർഷിയാൽ ശാപം കിട്ടി നിറം നഷ്ടപ്പെട്ടപ്പോൾ ഐരാവതം തന്റെ വെളുത്ത നിറം  വീണ്ടെടുക്കാൻ വേണ്ടി കൈലാസനാഥനെ ശരണം പ്രാപിച്ച ഇടമാണ് അതെന്നാണ് ഐതിഹ്യം .....

മനസ്സില്ലാ മനസ്സോടെ അവിടെ നിന്നും ഇറങ്ങിയപ്പോൾ ഒരു അണ്ണൻ ഞങ്ങളെ കാത്തെന്നോണം അവിടെ നിൽപ്പുണ്ടായിരുന്നു ...ചേട്ടനോട് ഏതോ പട്ടുസാരി യുടെ കാര്യം സംസാരിക്കുന്നതു കേട്ട് ഞാൻ അടുത്ത് ചെന്നു അപ്പോഴാണ് എന്റെ മനസ്സിലേക്ക് പെട്ടെന്ന് തിരുഭുവനം ഓടി വന്നത് ..തിരുഭുവനം എന്ന് കേട്ടതോടെ ആ അണ്ണനും സന്തോഷം ആയി ..
പാരമ്പര്യമായി സിൽക്ക് സാരികൾ വീട്ടിൽ തന്നെ നെയ്യുന്ന ഒരു കൂട്ടം ആളുകളുടെ കൂട്ടായ്മ ....അങ്ങനെയാണ് തിരുഭുവനം പ്രസിദ്ധമാകുന്നത് ..അങ്ങനെ സാരി നെയ്യുന്ന ഒരു കൂട്ടം ആളുകൾ തൊട്ടടുത്ത സ്ട്രീറ്റിൽ ഉണ്ടായിരുന്നു അവിടേക്കു കൂട്ടിക്കൊണ്ടു പോകാനായിരുന്നു ആ അണ്ണൻ സംസാരിച്ചത് ...തൊട്ടടുത്ത ദേവി ക്ഷേത്രത്തിൽ ദർശനം ചെയ്ത് അതിനോട് ചേർന്ന് കിടക്കുന്ന സ്ട്രീറ്റിൽ നടന്ന് ആ അണ്ണന്റെ വീട്ടിൽ എത്തി ....ആദ്യമായാണ് പട്ടുസാരി നെയ്യുന്നതു കാണുന്നത് ....വിവരങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു ഒരു സാരിയും വാങ്ങി അവരോടു വിട വാങ്ങി പുറത്തു വന്നപ്പോൾ നേരം നന്നായി ഇരുട്ടിയിരുന്നു ...അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു നോക്കിയപ്പോൾ ദേവി കോവിലിന്റെ പ്രധാന സന്നിധിയിൽ ചുവന്ന പട്ടുടുത്ത ദേവി മുന്നിൽ പ്രത്യക്ഷമായി നിൽക്കുന്ന പോലെ തോന്നി.....അത്രയ്ക്ക് മനോഹരമായിരുന്നു ആ ദർശനം ....അണ്ണൻ ഞങ്ങളെ ഊടു വഴികളിലൂടെ ബസ്റ്റോപ്പിൽ കൊണ്ടുവിട്ടു .....
  അടുത്ത ദിവസം രാവിലെ തഞ്ചാവൂർ റൂം ഒഴിവാക്കുന്നതിന് മുൻപേ ചന്ദ്രൻ കോവിലിൽ പോയി വരേണ്ടതുണ്ടായിരുന്നതിനാൽ അന്നത്തെ അവസാനിപ്പിച്ച് റൂമിലേക്കുപോയി 

കുംഭകോണം നവഗ്രഹ കോവിൽ ചുറ്റിയ കഥ പിന്നീടാവാം 

Comments

Popular posts from this blog

വടക്കും നാഥൻ

ബാഹുബലിയും ജൈനമതവും

ടിപ്പു സുൽത്താൻ